Monday, December 24, 2018

വോയ്‌സ് മെസ്സേജ്

മണിക്കൂറുകൾ നീണ്ട മീറ്റിങ്ങ് കഴിഞ്ഞു നീരജ് കാറിലേക്ക് കയറി .തിരക്കൊഴിഞ്ഞ നേരത്ത് മെസ്സഞ്ചറിലൂടെ വിരലോടിച്ചു പോകുന്നതിനിടയിൽ പതിവില്ലാതെ അച്ഛന്റെ വോയിസ് മെസ്സേജ് സ്ക്രീനിൽ തെളിഞ്ഞു വന്നു..
പൊതുവെ അച്ഛന്റെ മെസ്സേജുകൾ നോക്കാറില്ല.. പരിഭവങ്ങൾ അല്ലെങ്കിൽ പരാതികൾ ഇതൊക്കെയാവുമെന്ന മുൻവിധിയിൽ ഒഴിവാക്കാറാണ് പതിവ്. പക്ഷെ  ഇതാദ്യമായാണ് അച്ഛൻ  വോയിസ് മെസ്സേജ് അയക്കുന്നത് .
എന്തായാലും നോക്കാമെന്ന ചിന്തയിൽ വോയിസ് മെസ്സേജിന്റെ പ്ലേ ബട്ടണിൽ വിരലമർന്നു. "മോനെ നീ ഇത് കേൾക്കുമോ എന്നെനിക്കറിയില്ല .." കേട്ട് തഴമ്പിച്ച അച്ഛന്റെ ശബ്ദം ബ്ലൂടൂത്ത് വഴി  കാറിന്റെ സറൗണ്ട് സ്പീക്കറിലൂടെ കാതിലെത്തി..
നാശം!!, ഇവിടെയും മനംമടുപ്പിക്കുന്ന ശബ്ദം.. നീരജ് മെസഞ്ചറിൽ നിന്നും എക്സിറ് ചെയ്തു ആക്സിലറേറ്ററിൽ കാലമർത്തി; നഗരത്തിന്റെ തിരക്കിലലിഞ്ഞു വീട് ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചു.
ബേസ്മെന്റിലെ പാർകിങ് ഏരിയയിൽ കാർ പാർക്ക് ചെയ്ത് , ഫ്ലോറിലെ  പഞ്ചാബി  സെക്യുരിറ്റിയോടു കുശലം പറഞ്ഞു  നേരെ ലിഫ്റ്റിലേക്ക് കയറി.  ലിഫ്റ്റിലെ ഡിജിറ്റൽ സ്ക്രീനിൽ ഫ്ലോറുകൾ മാറി മറിഞ്ഞു 33 എത്തി നിന്നു.
ഫ്ലാറ്റിലെ കോളിങ്ങ് ബില്ലിൽ വിരലമർത്തി കാത്തിരിക്കുമ്പോൾ എങ്ങനെയെങ്കിലും ഒന്ന് മയങ്ങണം എന്ന ചിന്ത മാത്രമേ അയാൾക്ക്  ഉണ്ടായിരുന്നുള്ളൂ.
"നീരജ്, നീ  ഇന്ന് വൈകിയല്ലോ" പ്രിയങ്ക വാതിൽ തുറന്നുകൊണ്ട് ചോദിച്ചു.
ഇന്ന് വൈകീട്ട് തുടങ്ങിയ മീറ്റിങ് അവസാനിച്ചിട്ട് കുറച്ചു സമയയമായെ ഉള്ളൂ..
എവിടെ എന്റെ മോൻ? ആദി അച്ഛന്റെ ശബ്ദം കേട്ട് ഓടി വന്നു..
എല്ലാ ക്ഷീണവും മറന്നു നീരജ് ആദിയെ കോരിയെടുത്തു .. നീ ഉറങ്ങില്ല ഡാ... അച്ഛന്റെ പൊന്നു മോൻ ?
"അച്ഛന്റെ ‘കുമ്പേമ്മിൽ’ കിടക്കാതെ, കഥ കേൾക്കാതെ ഉറങ്ങില്ലലോ ഈ ആദി".... അവന്റെ കൊഞ്ചിയുള്ള സംസാരം നീരജിന്റെ എല്ലാ ക്ഷീണവും ഇല്ലാതാക്കി.
ആദിയെ നെഞ്ചിൽ കിടത്തി കഥ കേൾപ്പിച്ചുറക്കി, നീരജിനു അത്രയേറെ പ്രിയപ്പെട്ടതാണ് ആദി.. ആദിക്ക് നീരജിനെയും ... കഥകേൾക്കാതെ, നീരജിന്റെ നെഞ്ചിൽ കിടക്കാതെ ഉറങ്ങില്ല അവൻ ..
പ്രിയങ്കാ, ഇന്ന് അച്ഛന്റെ ഒരു വോയിസ് മെസ്സേജ് ഉണ്ടായിരുന്നു, ഞാൻ അത് കേൾക്കാൻ നിന്നില്ല, പരിഭവും പരാതിയുമില്ലാതെ അച്ഛന് വേറൊന്നും പറയാനുണ്ടാവില്ല.
വേണ്ട നീരജ്, അത് കേൾക്കണ്ട….. ഉള്ള മൂട് കളയാൻ !!...
ഓ, അമ്മ മരിച്ചതിൽ പിന്നെ അച്ഛന് പരാതിയെ ഉള്ളൂ.. നമ്മൾ  നോക്കാത്തതിന്റെയാവും..
അല്ലേലും അച്ഛന് എന്തിന്റെ കുറവാ, മാസം പതിനയ്യായിരം രൂപ അവിടെ നമ്മൾ കൊടുക്കുന്നില്ലേ? എല്ലാ സൗകര്യവും അവർ ചെയ്യുന്നുണ്ട്, അത് മതി..
അത് നീ  ഡിലീറ്റ് ചെയ്തു കള നീരജ്!! ..
വേണ്ട പ്രിയങ്ക, അതവിടെ കിടക്കട്ടെ, ഡിലീറ്റ് ചെയ്യേണ്ട.. ശരി നമുക്കുറങ്ങാം...
***********
മൊബൈൽ ഫോണിന്റെ നിർത്താതെയുള്ള റിംഗ് കേട്ട് പ്രിയങ്ക നീരജിന്റെ ഫോൺ എടുത്ത്  നോക്കീ, സമയം 4 മണി ആയിക്കാണും, അച്ഛൻ താമസിക്കുന്ന സദനത്തിലെ നമ്പറിൽ നിന്നുള്ള കാൾ ആയിരുന്നു...
നീരജ്, ആനന്ദ സദനത്തിൽ നിന്നും വിളിക്കുന്നു, നീ ഒന്ന് നോക്കിക്കേ ..
ഹാലോ... , ആരാ?  ഉറക്കച്ചടവോടെ നീരജ് ഫോണെടുത്തു..
സർ .... സർഇത് അജയ് ആണ്,  ആനന്ദ സദന’ത്തിൽ നിന്ന്,  
സാർ ഇവിടേക്ക് വരണം .. അച്ഛന് ....
ഞാൻ വരാം..എന്ത് പറ്റി ?  കുഴപ്പം വല്ലതും
സാറിന്റെ  അച്ഛൻ ... ഇന്നലെ രാത്രി ....... മരിച്ചു...
ഓഹ് !!!!! ...
ശരി .. ഒരു ദീർഘ നിശ്വാസത്തോടെ നീരജ് ഫോൺ കട്ട് ചെയ്തു.
എന്താ? എന്ത് പറ്റി നീരജ് ? ആരാ വിളിച്ചത് ?
പ്രിയങ്കയുടെ ചോദ്യത്തിന് ഒരു നീണ്ട മൗനമായിരുന്നു നീരജിന്റെ മറുപടി..
വാ നമുക്ക് വേഗം നാട്ടിലേക്ക് പോണം, അച്ഛൻ .. അച്ഛൻ ഇനി ഇല്ല !!!...

അച്ഛൻ അയച്ച വോയിസ് മെസ്സേജ് കേൾക്കാതെ പോയതിന്റെ കുറ്റബോധം നീരജിന്റെ അസ്വസ്ഥനാക്കി.
അവസാനമായി അച്ഛന് എന്തോ പറയാനുണ്ടായിരുന്നിരിക്കണം .. അതായിരിക്കാം  മെസ്സേജ്....

വേഗത്തിൽ റെഡിയായി, നീരജ് കാർ സ്റ്റാർട്ട് ചെയ്തു.

യാത്രക്കിടയിൽ ഒരിക്കൽ കൂടെ ആ വോയിസ് മെസ്സേജിന്റെ പ്ലേ ബട്ടണിൽ അയാളുടെ വിരലമർന്നു ... ഹെഡ്സെറ്റിലൂടെ അച്ഛന്റെ നനുത്ത ശബ്ദം ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങി…  പതിയെ ശരീരത്തിന്റെ ഭാരം ഇല്ലാതായ പോലെ, ഒരു സ്വപ്ന ലോകത്തേക്ക് പറന്നുയരുന്നു.. പറന്നു പറന്നു അച്ഛന്റെ തൊട്ടടുത്തിരുന്നു സംസാരിക്കുന്ന പോലെ... 
മോനെ, ഇത് നീ കേൾക്കുമോ എന്നെനിക്കറിയില്ല, എങ്കിലും എന്റെ ഒരു സമാധാനത്തിനു ഇത്രയെങ്കിലും പറയണം എന്ന് തോന്നുന്നു; ഒരു പക്ഷെ, ഇന്ന് നീ ഇത് മുഴുവൻ കേട്ടില്ലെങ്കിലും, ഞാൻ ഇല്ലാതായ ശേഷം, ഒരിക്കലെങ്കിലും അച്ഛന്റെ ശബ്ദം കേൾക്കണം എന്ന് തോന്നിയാൽ,.......... അന്ന് നീ ഇത് കേട്ടാൽ , അച്ഛന് സമാധാനമായി...
നീ വളർന്നു വലുതാവാതിരുന്നെങ്കിൽ എന്നാഗ്രഹിച്ച, നിന്റെ കുഞ്ഞു ശബ്ദം ഓർമയിൽ വല്ലാതെ വീർപ്പുമിട്ടിച്ച രാത്രികളിൽ, നിന്നോടൊരൽപം സംസാരിക്കാൻ കൊതിച്ച നിമിഷങ്ങളിലൊന്നിലാണ് വോയ്സ് റെക്കോർഡ് ചെയ്യാൻ അച്ഛനു തോന്നിയത് ...
ഇപ്പോൾ നീ എന്റെ അടുത്തുള്ള പോലെ,  നിന്റെ  സാമീപ്യം അറിയുന്ന പോലെ; ഇനി എനിക്ക് നിന്നോട് സംസാരിച്ചു തുടങ്ങാം... നീ ഒന്ന് മൂളുകപോലും ചെയ്തില്ലെങ്കിലും എനിക്ക് പരിഭവമില്ല.. നീ എന്നെ കേൾക്കുന്നു എന്ന തോന്നൽ മാത്രം മതി..
നക്കോർമയുണ്ടോ അച്ഛന്റെ അടുത്ത് മാത്രം കിടന്നുറങ്ങാൻ കൊതിച്ച നിന്റെ കുഞ്ഞു മനസിനെ? അച്ഛന്റെ നെഞ്ചിൽ മുഖമമർത്തി താരാട്ടു കേട്ട്, കഥകേട്ട് ഉറങ്ങിയ ബാല്യത്തെ; ഒരു പക്ഷെ നിന്റെ അമ്മയെക്കാൾ നീ സ്നേഹിച്ചത് അച്ഛനെ ആയിരുന്നു.. നീ കൊതിച്ചത് അച്ഛന്റെ സാമീപ്യമായിരുന്നു...
ഒരു ഈർക്കിൽ കൊണ്ട് പോലും നിന്നെ തല്ലാൻ അശക്തനായിരുന്നു അച്ഛൻ ..
അത്രയേറെ നിന്നെ സ്നേഹിച്ച , അല്ലെങ്കിൽ നീ സ്നേഹിച്ച...  നമുക്കിടയിൽ എവിടെ വെച്ചാണ് ഞാൻ നിനക്കൊരു ഭാരമായത് ? 
നീ യൗവനത്തിലേക്കും ഞാൻ വാർദ്ധക്യത്തിലേക്കും നടന്നു കയറിയ ദിനരാത്രങ്ങളിൽ, അച്ഛൻ നിന്റെ മനസ്സിൽ നിന്നും പടിയിറങ്ങി ത്തുടങ്ങിയിരുന്നു അല്ലെ ? അമ്മ മരിച്ചതിൽ പിന്നെ, ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ പോലും എനിക്ക്  ആരുമുണ്ടായിരുന്നില്ലല്ലോ ....
എനിക്ക് പരിഭവമില്ല.. തിരികെ കിട്ടും എന്ന പ്രതീക്ഷയിൽ പിടി സ്നേഹം പോലും നിനക്ക് ഞാൻ തന്നിട്ടില്ല.. 
പക്ഷെ, ചിലപ്പോഴെങ്കിലും ഒറ്റപ്പെടൽ ... അതെനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാകാറുണ്ട് ..നീ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകാറുണ്ട്.... 
എനിക്കറിയാം ഒരുപാട് തിരക്കുകൾക്കിടയിൽ അച്ഛനെ ഓർക്കാൻ നിനക്ക് കഴിഞ്ഞെന്നു വരില്ല.
നിന്റെ കുഞ്ഞുനാളിൽ എപ്പഴോ ഒരിക്കൽ റെക്കോർഡ് ചെയ്ത നിന്റെ ശബ്ദശകലങ്ങൾ അച്ഛൻ സൂക്ഷിച്ചിട്ടുണ്ട്  മൊബൈൽ ഫോണിൽ  ...  
ഒരല്പം പോലും മടുപ്പില്ലാതെ  പല ആവർത്തി കേട്ടിരിക്കുന്നു... നിഷ്കളങ്കമായ ചിരി, ചോദ്യശകലങ്ങൾ , പിണക്കങ്ങൾ എല്ലാം .. അതെന്നെ,  നിന്റെ  ബാല്യത്തിലേക്കും , എന്റെ യൗവ്വനത്തിലേക്കും കൂട്ടികൊണ്ടുപോകും. ഒറ്റപ്പെടലിന്റെ നിമിഷങ്ങളിൽ അതിനോളം മധുരമായത് മറ്റൊന്നും ഞാൻ അറിഞ്ഞട്ടില്ല....  
നിന്റെ  ആദിമോനെങ്കിലും നിന്നെ പിരിയാതിരുന്നെങ്കിൽ എന്ന് ആശയ്ക്കുന്നു.. എനിക്ക് ഉണ്ടായത് നിനക്കൊരിക്കലും ഉണ്ടാകല്ലേ എന്ന പ്രാർത്ഥന മാത്രം.
കൂടുതൽ സംസാരിച്ചു നിന്റെ സമയം കളയുന്നില്ല... പറയാൻ ഒരുപാടുണ്ട് മനസ്സിൽ..
ഇനിയൊരിക്കലൂം പറയാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊരു  ഭയം കൂടെയുണ്ട്....  മരണത്തിന്റെ തണുപ്പ് തേടിയെത്തും മുന്നേ ഇത്രയെങ്കിലും നിന്നോട് പറയാൻ കഴിഞ്ഞല്ലോ എന്ന സമാധാനത്തട്ടിൽ ഞാൻ ഉറങ്ങാൽ കിടക്കട്ടെ...
മെസ്സഞ്ചറിന്റെ സെന്റ് ബട്ടണിൽ കയ്യമർത്തി പതിവിലും ആശ്വാസത്തോടെ കിടക്കയിലേക്ക് ചാഞ്ഞു. മെസ്സഞ്ചറിന്റെ മെസ്സേജ് ഡെലിവറി ഇരട്ട ശരിഅടയാളത്തോടെ അയാളെ നോക്കി ചിരിച്ചു. റീഡ് റെസിപ്റ്റിന്റെ നീല  ശരി അടയാളത്തിനായി  മൊബൈൽ ഫോൺ താഴെ വെക്കാതെ പ്രതീക്ഷയോടെ  ഫോണിന്റെ സ്ക്രീനിലേക്ക് മിഴിനട്ടു കാത്തിരുന്നു.
ഏറെ നേരത്തെ കാത്തിരിപ്പിന്റെ ഫലം നിരാശയായി; ഒരു പക്ഷെ അവൻ തിരക്കിലായിരിക്കും അതായിരിക്കും അവൻ മെസേജ് നോക്കാതിരിക്കുന്നതെന്ന് സ്വയം ആശ്വാസിപ്പിച്ചു പതിയെ ചെരിഞ്ഞു കിടന്നു.
കുറെ  നാളുകൾക്കു ശേഷം മകനോട് നേരിട്ട് സംസാരിച്ചപോലെ.. മൊബൈൽ തലയിണക്കടിയിൽ തിരുകിവെച്ചു മെല്ലെ ഉറക്കത്തിലേക്കയാൾ  വഴുതിവീണു.
മരണത്തിന്റെ തണുത്ത കൈകൾ അയാളെ തേടിഎത്തി .. ഒരിളം കാറ്റിന്റെ നൈർമല്യത്തോടെ അയാളിലെ ജീവൻ മരണം കവർന്നെടുത്തു , ആർക്കും ഭാരമാകാതെ ഒരപ്പൂപ്പൻ താടിപോലെ .....
*********************************
നീരജ് ഞെട്ടിയുണർന്നു, വിജനമായ നഗരപാതയിലൂടെ കാർ അപ്പോഴും മുന്നോട്ടു കുതിക്കുകയായിരുന്നു, അയാൾ  സ്റ്റെയറിങ്ങിൽ അമർത്തി പിടിച്ചു ;

നീരജിന്റെ കണ്ണുകൾ നിറഞ്ഞു, അച്ഛനോടൊപ്പമുണ്ടായിരുന്ന നല്ല നാളുകൾ ഓർമയിലേക്ക് പതഞ്ഞെത്തി.. 
ഒരു പക്ഷെ നാളെ ആദിയും...!!!
അയാളുടെ കൈകൾ ആദിയുടെ കുഞ്ഞുകൈത്തലം പുൽകി.. അവൻ അപ്പോഴും പ്രിയങ്കയുടെ മടിയിൽ ഉറക്കമായിരുന്നു... എത്രയും വേഗം അച്ഛനെ കാണാൻ കൊതിക്കുന്ന മനസ്സുമായി  "ആനന്ദ സദനം" ലക്ഷ്യമാക്കി നീരജ് കാറിന്റെ ആക്സിലറേറ്ററിൽ ആഞ്ഞു ചവിട്ടി...

Thursday, December 20, 2018

വിപ്രവാസം

ഉള്ളിലൊരു നോവെരിയുന്നുണ്ട് 
തരിയായൊരു കനലെരിയുന്നുണ്ട്, 
എരിയുന്ന മാതൃത്വത്തിന്റ ചൂടറിയുന്നുണ്ട് 
ഇണയുടെ, ഉപ്പുചുരക്കുന്ന  കണ്ണിലെ  നനവറിയുന്നുണ്ട് 
സാമീപ്യം കൊതിക്കുന്നൊരു പൈതലിൽ മനസ്സറിയുന്നുണ്ട് 

അറിയുന്നുണ്ട്,  ഓരോ പടിയറക്കത്തിലും 
മടക്കം കൊതിക്കുന്ന പ്രിയ മാനസങ്ങളെ  
എങ്കിലും, പോകാതെ വയ്യ ....
നോവിലലിഞ്ഞൊരീ വിപ്രവാസം 

നാടണയാൻ.... 
കാത്തിരിക്കേണം ഇനിയുമേറെ നാൾ 
ചുമലിലെ ഭാരമൊന്നിറക്കിവെക്കേണം
കാത്തിരിക്കേണം ഇനിയുമേറെ നാൾ

അതുവരെ, 
മനമെരിയുന്ന നോവിന്റെ കനലിനെ
കണ്ണീർ തളിച്ചൊന്നണച്ചു വെക്കാം 
പതിയെ,
എരിഞ്ഞു തീർന്നുവോ   
രാവിലലിഞ്ഞ പകലിന്റെ കനലുപോൽ 


Tuesday, January 16, 2018

ബാലപാഠങ്ങള്‍ -2

ഒരേ പാത്രത്തില്‍ ഉണ്ട് ഒരെ പായയില്‍ ഉറങ്ങി എന്നൊക്കെ നമ്മള്‍ ഒരു മേമ്പൊടിക്ക് പറയാറുണ്ടെങ്കിലും അത് ശരിക്കും അനുഭവിച്ചത് ദുബായിലെ ദേര ഹയാത്തിനു സമീപത്തുള്ള ഞങ്ങളുടെ ആ ഫ്ലാറ്റില്‍ വെച്ചാണ്. ഒരേ സ്കൂളില്‍ പഠിച്ചവര്‍.. അതില്‍  ഭൂരിഭാഗം പേരെയും അച്ഛന്‍ സ്കൂളില്‍ പഠിപ്പിച്ചവര്‍ ,  അവരില്‍ ചിലര്‍ എന്റെ കൂടെ ഒരേ ക്ലാസില്‍ പഠിച്ചവര്‍, ഞങ്ങള്‍ ഒത്തു കൂടിയത് ഒരേ ഫ്ലാറ്റില്‍ ...

അതുവരെ അനുഭവിച്ച മുഴുവന്‍ പ്രയാസങ്ങള്‍ക്കും മറുമരുന്നായിരുന്നു ആ ഫ്ലാറ്റ്; പലകാരണങ്ങളാല്‍ താമസം ഒരു വലിയ വെല്ലുവിളിയായി മാറിയപ്പോഴാണ് സ്വന്താമായി ഒരു താമസസ്ഥലം എന്ന ആശയം മുഹമ്മദലി മുന്നോട്ട് വച്ചത്; പറ്റിയ ഒരു സ്ഥലവും  താങ്ങാവുന്ന വാടകയും ഒത്തു വന്നപ്പോള്‍ ഒരു വര്‍ഷത്തെ എഗ്രിമെന്റില്‍ ദേരയില്‍ ഫ്ലാറ്റ് ഞങ്ങള്‍ എടുത്തു. പിന്നീട് അങ്ങോട്ട് അവിടം ഒരു ദേശത്തുകാര്‍ക്ക് ഒത്തുചേരാനുള്ള ഒരു സ്ഥലമായി മാറിയത് പെട്ടന്നാണ്. അവരില്‍ ഞാന്‍ മാത്രമായിരുന്നു ആ പ്രദേശത്തുകാരന്‍ അല്ലായിരുന്നത്; പക്ഷെ അവരില്‍ ഒരാളായി.. അവരുടെ മഹല്‍കമ്മറ്റിയുടെ കീഴില്‍ രൂപീകരിച്ച കൂട്ടായ്മയില്‍ ഒരാളായി ചേര്‍ത്തു അവരോടൊപ്പം സഞ്ചരിച്ച രണ്ടു വര്ഷം ... ഒരിക്കലും മറക്കാത്ത,  പ്രവാസത്തിന്റെ സുവര്‍ണ്ണ കാലം....

പറയത്തക്ക ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും കണാരന്‍മാഷിന്റെ മകന്‍ എന്ന ഒറ്റ ലേബല്‍ മാത്രം മതിയായിരുന്നു അവര്‍ക്ക് എന്നെഅറിയാന്‍; കാരണം മാഷിനെ അവര്‍ അത്രഏറെ ഇഷ്ടപെട്ടിരുന്നു .. ആ അച്ഛന്റെ മകനായതില്‍ അഭിമാനത്തോടെ, ആത്മഹര്‍ഷത്തോടെ പറയട്ടെ ..  ആ ഒരു പേര് മാത്രം മതിയായിരുന്നു എനിക്ക് ഒരു പ്രദേശത്തുകാരുടെ ഇഷ്ടക്കാരനാവാന്‍; അവരുടെ കൂടെ കൂട്ടാന്‍;

അവരില്‍ എല്ലാവരും തന്നെ തികഞ്ഞ മത വിശ്വാസികള്‍ ആയിരുന്നു ; പക്ഷെ മതവും, രാഷ്ട്രീയവും ,  വിശ്വാസങ്ങളും വ്യത്യസ്തമാവുമ്പോഴും സ്നേഹബന്ധങ്ങള്‍ തീര്‍ക്കുന്ന കെട്ടുറപ്പില്‍ ആയിരുന്നു അവിടെത്തെ ജീവിതം. അത്രയേറെ ഇഴചേര്‍ത്ത ബന്ധങ്ങള്‍ ആയിരുന്നു എല്ലാം .....

സ്വന്തം കൂടെ പിറപ്പിനെ പോലെ ; അല്ല സ്വന്തം കൂടെ പിറപ്പായ റഫ്സല്‍ ; ഓഫീസിലേക്ക് ഉച്ചഭക്ഷണം ഒരേ പാത്രത്തില്‍ കൊണ്ട്പോയി ഒന്നിച്ചു കഴിച്ചു; സ്വന്തമായി ഒരു കട്ടില്‍ ഉണ്ടായിട്ടും എന്റെ കൂടെ കിടന്നു ഉറങ്ങിയ എന്റെ പ്രിയ കൂട്ടുകാരന്‍ ; ദുബായില്‍ നിന്നും ഖത്തറിലേക്ക് യാത്രയാക്കുന്ന സമയത്ത് രണ്ട് തുള്ളി കണ്ണീരോടെ യാത്രയാക്കിയ എന്റെ പ്രിയ മിത്രം... അതിലേറെ, ദുബായില്‍ ഉണ്ടായിരുന്ന ലോണിനു ഒരു ഗ്യാരണ്ടറെ വേണമെന്ന് ബാങ്ക് പറഞ്ഞപ്പോ ഒരു മടിയും കൂടാതെ ഗ്യാരണ്ടി നിന്ന പ്രിയപെട്ടവന്‍; ഖത്തറില്‍ എത്തിയ ആദ്യ നാളുകളില്‍ ഏറെ നൊമ്പരപ്പെടുത്തിയ ഓര്‍മ്മകള്‍ക്ക് ഒരു കാരണക്കാരന്‍;

പിന്നെ അലി .. കൂട്ട് എന്ന് പറയുന്നതിനേക്കാള്‍ ഒരു മാര്‍ഗദര്‍ശി അതാവും ശരി; ആരോടും പരിഭവമില്ലാതെ പിണക്കമില്ലാതെ; മറ്റുള്ളവരെ കുറ്റം പറയുന്നത്പോലും തെറ്റാണ് എന്ന് കരുതുന്ന പച്ചമനുഷ്യന്‍ .. തികഞ്ഞ വിശ്വാസി .. ദുബായിലെ എന്റെ എല്ലാ പ്രയാസങ്ങളിലും ഒപ്പം നിന്ന, എന്നെ സഹായിച്ച എന്റെ സഹപാഠി ... അറിയില്ല ഇതിലേറെ എങ്ങനെ പറയണം എന്ന് .. അലി എനിക്ക് എല്ലാമായിരുന്നു.. സൗഹൃദങ്ങള്‍ ചിലപ്പോള്‍ രക്തബന്ധങ്ങളെക്കാള്‍ ദ്രിഡമാകുകയും പരസ്പരം മനസിലാക്കി, എന്നാല്‍ നിശ്ശബ്ദമായി സഹായിക്കാന്‍ ഏതറ്റംവരെയും പോകുന്ന ചില ബന്ധങ്ങള്‍..
... അങ്ങനെ ഒരു ബന്ധമായിരുന്നു അവന്‍ ...

നീ പറയണ്ട എന്ന് പറഞ്ഞാലും ഒരു സംഭവം എനിക്ക് പറയണം ..
 
ദുബായിലെ ഖിസൈസില്‍ നിന്നും ജോലിമാറി ദേരയിലെക്ക് താമസം മാറേണ്ടി വന്ന സമയം, ഒരു ബെഡ് സ്പേസിനു വേണ്ടി അറിയാവുന്ന സുഹൃത്തുക്കളെ ഒക്കെ വിളിച്ചു അന്വേഷിച്ചെങ്കിലും ഒരെണ്ണം തരപ്പെട്ടില്ല പലകാരണങ്ങളാല്‍!!!‍.  ഒടുവില്‍ റൂം മാറേണ്ട സമയം ആയി, സമയം രാത്രി 9 മണി ആയിക്കാണും, മാറാന്‍ ഒരിടം ഇല്ലാതെവല്ലാത്തൊരു  തൃശങ്കുവില്‍ ആയി. ഒടുവില്‍ "നീ വാ ദേരക്ക്, നമുക്ക് എന്തേലും ചെയ്യാം" എന്ന് അവന്‍  പറഞ്ഞപ്പോള്‍ പെട്ടിയുമെടുത്ത് നേരെ അവന്റെ അടുത്തേക്ക്. 4 പേര്‍ താമസിക്കുന്ന അവന്റെ റൂമില്‍ ഒരു ബെഡ് കാണിച്ചു തന്നിട്ട് പറഞ്ഞു തല്‍ക്കാലം ഇവിടെ കിടക്ക് നമുക്ക് വേറെ ശരിയാക്കാം എന്ന് പറഞ്ഞു അവന്റെ  അവന്റെ കട്ടിലില്‍ ചൂണ്ടികാട്ടി തന്നു അവന്‍ തൊട്ടടുത്തുള്ള മറ്റൊന്നിലേക്ക് മാറി.
പിറ്റേ ദിവസം ഓഫീസില്‍ പോയി തിരികെയെത്തിയപ്പോള്‍, അലി  കിടന്ന കട്ടിലില്‍ വേറൊരാള്... ‍, പരിചയപ്പെട്ടപ്പോല്‍ പറഞ്ഞു അയാള്‍ ആ റൂമിന്റെ ഓണര്‍ ആണ്. നാട്ടില്‍ ആയിരുന്നു തിരികെ വന്നു എന്ന്.

സൌഹൃദപരമായിരുന്നു സംഭാഷണം.  പതിവ്പോലെ കൂടുതല്‍ ഒന്നും ആലോചിക്കാതെ അലിയുടെ കട്ടിലില്‍ കയറി കിടന്നു,
പിറ്റേന്ന് രാവിലെ ഓഫീസില്‍ പോകാന്‍ നേരത്ത് വെറുതെ അലിയെ നോക്കി പക്ഷെ അവന്‍ അവിടെ ഉണ്ടായിരുന്നില്ല. അത്രേയും നേരത്തെ ഡ്യൂട്ടിക്ക് പോകുന്ന ആളല്ല അവന്‍ എന്നെനിക്ക്‌ അറിയാമായിരുന്നു. ഒരു പക്ഷെ പുറത്ത് പോയിക്കാണും എന്ന് കരുതി, ഞാന്‍ ഓഫീസില്‍ പോയി. വൈകിട്ട് അവനെ കണ്ടപ്പോള്‍ നീ ഇന്നലെ എവിടെ ആയിരുന്നു എന്നാ ചോദ്യത്തിനു "ഞാന്‍ ഒരു സുഹൃത്തിന്‍റെ റൂമില്‍ പോയിരുന്നു , പിന്നെ വൈകിയത്കൊണ്ട് വന്നില്ല"എന്നായിരുന്നു അവന്റെ മറുപടി.
അടുത്ത ദിവസവും അവന്‍ റൂമില്‍ അവന്‍ വന്നില്ല, പക്ഷെ അന്ന് രാത്രി ബാത്ത്റൂമില്‍ പോകാനായി എണീറ്റ ഞാന്‍ പാതിചാരിയ മെയിന്‍ വാതിലിലൂടെ പുറത്തെക്ക് വെറുതെ ഒന്ന് നോക്കി;

അവിടെ കണ്ട കാഴ്ചയില്‍ സ്തബ്ദനായിപ്പോയി ഞാന്‍!! അലി കോണിപ്പടിയില്‍ ഇരുന്നു ഉറങ്ങുന്നു....!!!

ഞാന്‍ ഓടി അവന്റെ അടുത്ത് ചെന്ന് ചോദിച്ചു എന്താടാ ഇത്? പറ എന്തിനാ നീ ഇവിടെ?

അവനോടു റൂം ഓണര്‍ പറഞ്ഞുവത്രേ ഞങ്ങള്‍ രണ്ടു പേരില്‍ ഒരാള്‍ക്ക് വേണേല്‍ നില്‍ക്കാം അതാരായാലും വേണ്ടില്ല,.  പക്ഷെ രണ്ടു പേര്‍ക്കുംകൂടെ റൂമില്‍ കിടക്കാന്‍ പറ്റില്ല ന്നു !!!
അങ്ങനെ എനിക്ക് വേണ്ടി അവന്‍ കോണിപ്പടിയില്‍ ഇരുന്നു ഉറങ്ങുന്നത് ഇതു രണ്ടാം ദിവസമാണ് എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയ വേദന അത്രക്ക് വലുതായിരുന്നു ...

കണ്ണ് നിറഞ്ഞു ഞാന്‍ അവനോടു പറഞ്ഞു ,
"നീ എന്നോട് ചെയ്യുന്നത് ക്രൂരതയാണ്, ഒരിക്കലെങ്കിലും എന്നോട് നീ പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നെടാ" !!

അന്ന് വൈകീട്ട്;  ഞാന്‍ ഒരിക്കലും പോകാന്‍ ഇഷ്ടപ്പെട്ടിട്ടില്ലാത്ത, ഇനി ഒരിക്കലും തിരിച്ചു എത്തരുത് എന്ന് ആഗ്രഹിച്ച ദേരയില്‍ ആ പഴയ വില്ലയിലേക്ക് പോകാന്‍ തീരുമാനിച്ചു. റൂമിന്റെ ഓണറെ വിളിച്ചു സംസാരിച്ചു, പക്ഷെ അവിടെയും
എനിക്ക് വേണ്ടി ഒഴിചിട്ടത് ഒരു കട്ടില്‍ ആയിരുന്നില്ല, മൂന്ന് നിലകളായി ഇട്ട കട്ടിലിന്‍റെ താഴെ വെറും നിലത്ത് ഒരു സ്ഥലം ഒഴിവുണ്ട് എന്ന് പറഞ്ഞു .. അവിടെ നീ കിടക്കണ്ട നീ വേറെ റൂം നോക്കിക്കോ എന്നും പറഞ്ഞു ;;;;

പക്ഷെ, എന്റെ സുഹൃത്തിന്‍റെ,  മനസ് പൊള്ളിക്കുന്ന,  ആ കട്ടിലില്‍ കിടക്കുന്നതിനേക്കാള്‍ സമാധാനം എനിക്ക് ആ തറയില്‍,  കട്ടില്‍ന്റെ അടിയില്‍ കിട്ടും എന്ന് ഉറപ്പായിരുന്നു... അങ്ങോട്ട്‌ തന്നെ പോകാന്‍ തീരുമാനിച്ചു .. സന്തോഷത്തോടെ .. എന്റെ സുഹൃത്തിനെ കോണിപ്പടിയില്‍ നിര്‍ത്തുന്നതിലും എത്രയോ ഭേദം ആ വില്ലയിലെ വെറും തറയാണ്  എന്ന തിരിച്ചറിവോടെ ....

സൗഹൃദങ്ങള്‍ ചിലപ്പോള്‍ രക്തബന്ധങ്ങളെക്കാള്‍ ദ്രിഡമാകുകയും പരസ്പരം മനസിലാക്കി, എന്നാല്‍ നിശ്ശബ്ദമായി സഹായിക്കാന്‍ ഏതറ്റംവരെയും പോകുന്ന ചില ബന്ധങ്ങള്‍.. അവരില്‍ ഒരാള്‍ ... നീ നീ മാത്രമായിരുന്നു അലി .. നിന്നെ ഞാന്‍ ഓര്‍ക്കും ... ഓര്‍മയുടെ അവസാനത്തെ കണികയും അലിഞ്ഞു തീരുംവരെ .....
 
ഇനിയും ഏറെ പറയാനുണ്ട്; മടുപ്പിക്കുന്ന വായനയെങ്കില്‍ തുറന്നു പറയാന്‍ മടിക്കരുത്

എന്തിനു ഈ കുറിപ്പ് എന്നാരെങ്കിലും ചിന്തിക്കുന്നു എങ്കില്‍ ഉത്തരം ഒന്നേ ഉള്ളൂ.. പ്രവാസത്തിന്റെ പതിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ കടന്നു പോയ വഴികളില്‍ കണ്ടതും അനുഭവിച്ചതും പങ്കുവെക്കാന്‍ .. ഒരു പക്ഷെ ഇതേ പോലെ ഇന്നും അനുഭവിക്കുന്ന പലര്‍ക്കും "എന്നെ പോലെ മറ്റു പലരും ഇവിടെ ജീവിച്ചിരുന്നു .. ജീവിക്കുന്നുണ്ട്" എന്നൊരു സൂചന തരാന്‍....  അത്രേ ഉള്ളൂ .. അത്ര മാത്രം .. .

ലൈകിനേക്കാള്‍ കമന്റിനേക്കാള്‍ വിലപ്പെട്ട സമയം ചിലവഴിച്ചു നിങ്ങള്‍ വായിച്ചു എന്നറിയുമ്പോള്‍ കിട്ടുന്ന സന്തോഷം.. 
     

Monday, January 15, 2018

ബാലപാഠങ്ങള്‍

ഒരു ഫെബ്രുവരി രണ്ടാം തീയ്യതി പ്രവാസിയാകാന്‍ ഇറങ്ങുമ്പോള്‍ കയ്യില്‍ ഉണ്ടായിരുന്നത് കുറച്ചു സര്‍ട്ടിഫിക്കറ്റ്കളും, എന്തൊക്കയോ ആകാമെന്ന കുറെ വ്യാമോഹങ്ങളും മാത്രമായിരുന്നു . അവിടുന്നു ഇങ്ങോട്ട് 13 വര്‍ഷങ്ങള്‍ ...  അറിഞ്ഞതും, അനുഭവിച്ചതും ജീവിതപാഠങ്ങള്‍;

ഒരു മുറിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളില്‍നിന്നും കുറെ പേരുടെ കൂടെ, വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യരുടെ കൂടെ പങ്കുവെച്ചും സ്വയം ക്രമീകരിച്ചും താമസിക്കുന്ന മാനസിക അവസ്ഥയിലേക്ക് എത്തുക,  ഒപ്പം മറ്റുള്ളവരുടെ അസൌകര്യങ്ങളെ കുറിച്ച് കൂടെ ബോധാവാനാകാനുള്ള  അവസരം ഉണ്ടാകുക എന്നതൊക്കെ ജീവിതത്തില്‍ ലഭിക്കുന്ന വലിയ പാഠങ്ങള്‍ആണ്.

പ്രവാസത്തിന്റെ ആദ്യനാളുകളില്‍ ഒരിക്കല്‍ എന്നെ അത്ഭുതപെടുത്തിയത് നാദാപുരത്തുള്ള മോയിദുക്ക ആയിരുന്നു. "ക്യാ കാം ഹേ തുമാരാ" എന്ന് തൊട്ടപ്പുറത്തെ റൂമിലെ പാക്കിസ്ഥാനി എന്നോടു വന്നു ചോദിച്ചപ്പോ , എന്ത് പറയണം എന്നറിയാതെ ഉഴറിയ എന്നെ സഹായിച്ചത് മോയിദുക്ക; "ഉസ്കോ കോയി കാം നഹി ഹേ , വിസിറ്റ് വിസ മേം ഹും" എന്ന് പറഞ്ഞു എന്നെ ഞെട്ടിച്ചു ആ "കഫ്ടീരിയ ജോലിക്കാരന്‍ മാത്രമായ" മോയിദുക്ക.... ഏറെ ബഹുമാനത്തോടെ അദേഹത്തെ മനസുകൊണ്ട് നമിച്ച നെരേം മനസ്സില്‍ പാഞ്ഞുപോയത് "പഠിച്ചതോന്നും ഒന്നുംമല്ല ജീവതത്തില്‍ എന്ന സത്യം"

മൂന്നു വട്ടം സുഗമ ഹിന്ദി പരീക്ഷ പാസായത്തിന്റ സര്‍ട്ടിഫിക്കറ്റ് ബാഗില്‍ വെച്ച് ജോലിക്ക് ദുബായിലേക്ക് വന്ന എനിക്ക് ഹിന്ദിയുടെ ഒരു ചുക്കും അറിയില്ല എന്ന് പഠിപ്പിച്ചത് മോയിദുക്ക... ജീവിത ബാല പാഠങ്ങളുടെ ഏടുകള്‍ അവിടുന്ന്‍അങ്ങോട്ട്‌ മറികുകയായിരുന്നു ഓരോന്നായി.

രാവിലെ എണീറ് പല്ല്തേക്കാന്‍ ബ്രഷും പേസ്റ്റ്മായി പുറത്തു പോയി, പിന്നെ അവ തിരികെവെക്കാന്‍ റൂമില്‍ വന്നു, കുറച്ചു കഴിഞ്ഞു കുളിക്കാന്‍ തോര്‍ത്തും എടുത്ത് പുറത്തുപോയി, സോപ്പെടുക്കാന്‍ തിരികെ റൂമില്‍ വന്നു .. അങ്ങനെ പലവട്ടം റൂമിന്റെ വാതില്‍ തുറന്നും അടച്ചും നിന്ന എന്നോടു ഒരിത്തിരി ദെഷ്യത്തോടെ "ഇവിടെ മനുഷ്യന്മാര്‍ക്ക് ഉറങ്ങണം, എടുക്കനുള്ളതൊക്കെ എടുത്തിട്ടു പോയാമതി" എന്ന് പറഞ്ഞ കാസര്‍ക്കൊടുള്ള അഷറഫ്ക എന്നെ പഠിപ്പിച്ചത് മറ്റൊരു പാഠം ....
ആ സമയത്ത് ഒരല്പം നീരസം അയാളോട് തോന്നിയെങ്കിലും പിന്നിട് അയാള്‍ ജോലിചെയുന്ന ഹോട്ടലിലെ കിച്ചണില്‍ വിയര്‍ത്തു കുളിച്ചു ജോലിചെയ്യുന്ന അദേഹത്തെ കണ്ടപ്പോള്‍ ശരിക്കും അറിഞ്ഞു എന്തിനാണ് എന്നോടു അന്ന് അങ്ങനെ പറഞ്ഞത് എന്ന് ... ഒപ്പം  നമ്മുടെ സൌകര്യത്തോടോപ്പം മറ്റുള്ളവരുടെ അസൌകര്യങ്ങളെ കുറിച്ച് ബോധാവാനാകാനുള്ള ജീവിത പാഠത്തിന്റെ മറ്റൊരു ഏടു....

പഠിച്ചതൊന്നും മറന്നിട്ടില്ല ഇന്നോളം .. ഓരോ തവണയും ഈ അനുഭവങ്ങള്‍ എന്നെ ഓര്‍മപെടുത്തികൊണ്ടിരിക്കുന്നുണ്ട്‌ ഓരോ ഇടപെടലുകള്‍ നടത്തുമ്പോഴും...

സ്വന്തമെന്നു പറയാന്‍ ഒരു ബന്ധവും ഇല്ലാതെ പ്രവാസലോകത്ത്‌ എത്തിയ എനിക്ക് ഇസ്മായില്‍ക്ക (ഇസ്മായില്‍ മേലടി) നല്‍കിയത് ഒരു സ്വന്തക്കാരന്റെ സ്നേഹവും കരുതലും ആയിരുന്നു. ഷാര്‍ജയിലെ ആ വീട്ടില്‍ ഞാന്‍ എത്തിയത് എന്റെ സ്വന്തം വീട്ടില്‍ എത്തിയപോലെ ആയിരുന്നു. അതിന്റെ ആശ്വാസം ചെറുതായിരുന്നില്ല... ജീവിതത്തില്‍ ആദ്യമായി ഒരു ടെലഫോണ്‍ കാര്‍ഡ് വാങ്ങിത്തന്നത് റാബിയേച്ചിയായിരുന്നു... രക്തബന്ധങ്ങളെക്കാള്‍ എത്രയോ വലുതാണ്‌ സ്നേഹബന്ധമെന്നും പിറന്നു വീണ കുലമോ മതമോ ദേശമോ അല്ല ഈ ബന്ധങ്ങളുടെ അടിസ്ഥാനമെന്നും പഠിപ്പിച്ച നാളുകളായിരുന്നു അത്.
   
ഒരു ബന്ധവും ഇല്ലാത്ത എന്നെ സ്വന്തം അനിയനെ പോലെ സ്നേഹിച്ച മുസ്തഫക/ യു എ ഇ ലെ വലിയ സ്റ്റുഡിയോ ശ്രിംഖലയായ (റോസ്സ്റ്റുഡിയോ)  ROSECO ഗ്രുപ്പിന്റെ ഉടമയായ കണ്ണൂരുകാരന് ഈ എന്നെ ഇത്രയേറെ സ്നേഹിക്കേണ്ട ഒരു കര്യവ്യം ഉണ്ടായിരുന്നില്ല. പക്ഷെ.. എനിക്ക് ഒരു ജോലി തന്നത് .. സ്വന്തം വീട്ടിലെ ഒരാളെ പോലെ കണ്ടു കൂടെ കൂട്ടിയത് ...

മനസ്സില്‍ ഇന്നും ഒരുപാടു സ്നേഹത്തോടെ ബഹുമാനത്തോടെ മാത്രം ഓര്‍ക്കുന്ന എന്നെ  ഞാന്‍ ആക്കിയ ഒരു പാടു പേര്‍ .. അവരില്‍ ഇവിടെ പരാമര്‍ശിക്കപെടാതെ പോയ ഒട്ടേറെ പേര്‍ ...
എഴുതാന്‍ ഏറെയുണ്ട് ... അത് മറ്റൊരവസരത്തില്‍ ആവാം
..

Thursday, August 17, 2017

ഓണ നാളിലെ മഴ : പ്രവാസം

ഓണ നാളിലെ മഴ : പ്രവാസം: സ്വപ്നങ്ങള്‍ ചിറകു മുളക്കാന്‍ തുടങ്ങിയ അന്നുതൊട്ടേ പ്രവാസലൊകം എനിക്കു സമ്മാനിച്ചാതു വല്ലത്തൊരു അടുപ്പമായിരുന്നു .. എന്നെങ്കിലു മൊ...

പ്രവാസം


സ്വപ്നങ്ങള്‍ ചിറകു മുളക്കാന്‍  തുടങ്ങിയ അന്നുതൊട്ടേ പ്രവാസലൊകം അരുണിന് സമ്മാനിച്ചാതു വല്ലത്തൊരു അടുപ്പമായിരുന്നു. എന്നെങ്കിലുമൊരിക്കല്‍   അല്ഭുതലോകത്തെത്തണമെന്ന ആശ വിവരിക്കാന്‍  വയ്യത്ത ഒരു മോഹമായി മനസില്‍ നിറഞ്ഞു തുടങ്ങിയതെന്നാണെന്നു അയാള്‍ക്ക് ഓര്‍യില്ല.

പഠനംകഴിഞ്ഞ ഉടനെത്തന്നെ എങ്ങനെയെങ്കിലും ഒരു വിസ കിട്ടിയാല്‍ ഗള്‍ഫില്‍ പൊകാമെന്ന ചിന്തയുമായി പല വാതിലുകള്‍  മുട്ടി, പത്രത്താളുകളിലെ പരസ്യകോളങ്ങളുടെ സ്ഥിരം വായനക്കാരനായി . അറബി വേഷധാരികളുടെയും, ഹിന്ദിക്കാരുടെയും മുന്നില്‍ മുഖാമുഖം നിന്നു വിവരിച്ചതല്ലാതെ വിസയൊന്നും അയാളെ തേടി വന്നതേയില്ല.
ഒരു സുപ്രഭാതത്തില്‍ നിറപുഞ്ചിരിയോടെ  അമ്മ പറഞ്ഞ ശുഭവാര്‍ത്ത അയാളില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു... അടുത്ത വീട്ടിലെ ജയേട്ടന്‍ ദുബായിന്നു വന്നിട്ടുണ്ടെന്നും നിന്റെ കാര്യം നൊക്കാന്നു പറഞ്ഞിട്ടുണ്ട്. കൂടാതെ ഒരാളെ പരിചയപ്പെടുത്തി തരാമെന്നും പറഞ്ഞത്രെ.
 സ്വപ്നങ്ങള്‍ പതിയെ ചിറകു മുളച്ചുതുടങ്ങി ടെലിവിഷന്കാഴ്ചകളില്മാത്രം കണ്ടിട്ടുള്ള ദുബായിയുടെ വര്‍ണ്ണാഭമായ തെരുവോരങ്ങളിലൂടെ അയാളുടെ മനസ് പാറിനടന്നു.. വര്‍ണ്ണരാജികള്‍ വിരാജിച്ച കൂറ്റന്‍ കെട്ടിടത്തിനുള്ളിലെ താമസം മനസ്സില്‍ ഒരു വെബല്‍ ഉണ്ടാക്കി.

ദിവസങ്ങള്‍ കടന്നു പൊയി ജയെട്ടന്‍ പറഞ്ഞ ആളെ കാണാനുള്ള ദിവസം ആഗതമായി. പാസ്പൊര്‍ട്ടും, ഫൊട്ടൊയുമായി അച്ചന്റെ കൂടെ ബാലുശ്ശേരിയിലെ ഒരു ട്രാവല്‍ എജന്‍സിയില്‍ എത്തി. ഗള്‍ഫെന്ന മായികലോകത്തിലെ അല്ഭുത കഥകള്‍ ആ ട്രാവല്‍ ഏജന്‍സിക്കാരന്‍  വിവരിക്കുന്നതു ഒരു നിര്‍വ്രിതിയൊടെ അയാള്‍ കേട്ടു നിന്നു. പതിനയിരം രൂപ അഡ്വാന്സ് കൊടുക്കണം , വിസ 10 ദിവസം കൊണ്ടു കയ്യില്‍ കിട്ടും എന്നിട്ടു ബാക്കിതുക കൊടുക്കണം. പറഞ്ഞതെല്ലാം സമ്മതിച്ചു, സ്വപ്നങ്ങള്‍ സഫലമാക്കിതരാന്‍ പൊകുന്ന ആ ഏജന്റിനെ അരുണ്‍ ഒന്നു കൂടെ നൊക്കി അവിടെ നിന്നും തിരിച്ചിറങ്ങി.

അടുത്ത ദിവസംതന്നെ  പറഞ്ഞ തുക മുഴുവനും കൊടുത്തൂ, കാത്തിരിപ്പയി. ദിവസങ്ങള്‍ പത്തും ഇരുപതും കഴിഞ്ഞു മാസങ്ങള്‍ക്ക് വഴി മാറിയപ്പൊള്‍ ഫോണ്‍ബില്ലു കൂടിയതല്ലാതെ വെറെ പ്രത്യെകിച്ചു പുരോഗതിയൊന്നും ഉണ്ടായില്ല. പുറത്തെവിടയൊ പൊയ അറബിതിരിച്ചു വരുന്നവരെ കാത്തിരിക്കാന്‍ ഏജന്റു അയാളോട് പറഞ്ഞു... കാത്തിരുന്നു 2 വര്‍ഷം, പക്ഷെ പുറത്തുപോയഅറബി തിരിച്ചു വന്നില്ല!!, അയാളുടെ വിസയും!!

കൊടുത്ത കാശു തിരിച്ചു വാങ്ങാന്‍ പൊയപ്പൊള്‍ ട്രാവല്‍ എജന്റിന്റെ ദയനീയകഥ കേട്ടു അയാളുടെ കണ്ണുനഞ്ഞുപൊയി. ഈന്തപ്പനതൊട്ടത്തിലെ ജൊലിക്കാരയിരുന്നത്രേ അദ്ദെഹം; ഈന്തപ്പനയുടെ കൂര്‍ത്ത മുള്ളുകള്‍ തുളച്ചു കയറിയ പാടു കാണിച്ചുതന്നപ്പൊള്‍ , കറുത്ത കോട്ടിനു പുറത്തെ ജാട മാത്രമെ ബാക്കിയുള്ളു എന്നു അരുണിന് മനസിലയി. നെയ്ത് കൂട്ടിയ സ്വപ്നങ്ങളത്രയും അവിടെ ഇറക്കിവെച്ചു അയാള്‍ പതിയെ വീട്ടിലെക്കു നടന്നു.
വിസ ഒരു സ്വപ്നവും വിസക്കുവെണ്ടിയുള്ള കാതിരിപ്പു അനന്തമായ ഒരു പ്രക്രിയയുമയി കാലം കടന്നുപൊയി. മരുഭൂമിയിലെ മരീചികപൊലെ അത് അയാളില്‍നിന്നും അകന്നുപൊയിക്കൊണ്ടെയിരുന്നു. പ്രതീക്ഷകള്‍ എറെക്കുറെ അസ്തമിച്ചു തുടങ്ങി..

ആയിടക്കാണു ദുബായിക്കാരന്‍ ലത്തീഫ് ലീവിന് നാട്ടില്‍വന്നതു, ലത്തീഫിനെ ചെറിയ ക്ലാസില്‍ അരുണിന്റെ അച്ഛന്‍ പഠിപ്പിച്ചതാണ്. അങ്ങനെയിരിക്കെ  ഒരു ദിവസം വഴിയില്‍ മാഷിനെകണ്ടു ലതീഫ്ക വിവരങ്ങള്‍ തിരക്കുന്നി തിനിടയില്‍ മകന്‍റെ കാര്യവും വിസയുടെ കാര്യവുമെല്ലാം പറഞ്ഞു. കൂടുതല്‍ ഒന്നും ആലോചിക്കാതെ അയാളേയും കൂട്ടി ചെല്ലാന്‍ വീട്ടിലെക്കു പറഞ്ഞു ലതീഫ്ക. അയാളുടെ വിസക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെയും അന്വേഷണങ്ങളുടെയും കഥകള്‍ അറിഞ്ഞാവണം ഒടുവില്‍ ലതീഫ്ക ഒരു വിസിറ്റ് വിസ തരാമെന്നു പറഞ്ഞു. അതിനെപറ്റി പറയാന്‍ വേണ്ടിയാണു വീട്ടില്‍ ചെല്ലാന്‍ പറഞ്ഞതു.

ഏറെകുറെ അസ്തമിക്കാറായ വിസയെന്ന സ്വപ്നം ഒരിക്കല്‍ കൂടെ അരുണിന്റെ മനസ്സില്‍ വളരാന്‍ തുടങ്ങി. ആജാനബാഹുവായ ലതീഫ്കയെന്ന വിസക്കാരനെ നേരില്‍ണ്ടു. 10 മിനിട്ടുനേരത്തെ ക്ലസ്സുകൊണ്ടു ദുബായിയുടെ മറ്റൊരു മുഖം അയാള്‍ക്ക്‌ വരച്ചുനല്‍കി!! എന്നിട്ടു ചോദിച്ചു നീ വരുന്നൊ? എങ്കില്‍ 10 ദിവസം കൊണ്ടു വിസതരാം ബാക്കി ഭഗ്യം പോലെ.

പറഞ്ഞതെല്ലാം തലകുലുക്കികേട്ടു അവിടെനിന്നും ഇറങ്ങി. തിരിച്ചു നടക്കുംബൊള്‍ അയാളുടെ മനസ്സില്‍ ലതീഫ്ക പറഞ്ഞ ദുബായിയും ടെലിവിഷന്‍ കാഴചയിലെ ദുബയിയും തമ്മിലുള്ള കനത്ത ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. മനസ്സു ഒടുക്കം പറഞ്ഞതു ഇങ്ങനെ
 ഹേയ്!! എന്തായലും ദുബായി അല്ലെ?!!!!"....
ലതീഫ്ക പറഞ്ഞസമയത്തു തന്നെ വിസ അയച്ചു തന്നു. അങ്ങനെ ദുബായിലെക്കുള്ള യാത്രക്കുള്ള ദിവസം ആഗതമായി. രാത്രി 9.00 മണിക്കു കൊഴിക്കോടു നിന്നും ദുബായിലെക്കുള്ള വിമാനത്തില്‍ അരുണ്‍ യാത്രയാകും. പോകാനുള്ള സമയം അടുക്കുംതോറും അയാളുടെ മനസിന്റെ ഭാരം കൂടി കൂടി വന്നു. അമ്മയുടെ അച്ഛന്റെ ബന്ധുക്കളുടെയൊന്നും മുഖത്ത് നോക്കാന്‍ പോലും കഴിയാത്തവിധം ഒരുതരം വിങ്ങല്‍ അയാളുടെ മനസിനെ പിടികൂടിയിരുന്നു.

ആരുടെയും മുഖത്ത് നോക്കാതെ യാത്രപോലും പറയാതെ മുറ്റത്ത് കാത്തുകിടന്ന ഗംഗാധരേട്ടന്റെ വെള്ള അമ്പാസിഡര്‍ കാറിലേക്ക് വേഗത്തില്‍ കയറിയിരുന്നു.

നാട്ടുവഴികളും പാതയൊരങ്ങളും നഗരവീധികളും പിന്നിട്ടു കാര്‍മുന്നോട്ടു പാഞ്ഞുകൊണ്ടേയിരുന്നു. പിന്നോട്ട് പായുന്ന വഴിയരികിലെ മരങ്ങള്‍ക്കൊപ്പം അയാളുടെ മനസും പിന്നോട്ട് ഓടിക്കൊണ്ടിരുന്നു; ഒടുവില്‍ വീട്ടുമുറ്റത്തെ മന്താരചോട്ടില്‍ മനസ് ഉടക്കിനിന്നു. എന്തൊക്കയോ നഷ്ടമാകുന്നപോലെ, കാറ്റും മഴയും, നാട്ടുവഴിയും അയാളുടെത് അല്ലാതാവുന്നപോലെ ...

ഒരു നീറ്റല്‍ ഹൃദയത്തില്‍ തുടങ്ങി സിരകളില്‍പടര്‍ന്നു കണ്ണുകളെ നനയിച്ച് കയ്യിലെ തൂവാലയില്‍ ഒടുങ്ങി....
    
കോഴിക്കൊടു എയര്പൊര്‍ട്ടില്‍ കാര്‍ നിന്നു. മനസ്സിന്റെ ഭാരം ഇരട്ടിച്ചപൊലെ തൊന്നി, എല്ലാവരൊടും യാത്രപറഞ്ഞു അരുണ്‍ ടെര്‍മിനലിനകത്തെക്കു നടന്നു....

പിന്നെയെല്ലം യാത്രികമായിരുന്നു.. തൊട്ടുമുന്നിലുള്ളയാള്‍ ചെയ്യുന്നതുപൊലെ ചെയിതുകൊണ്ടേയിരുന്നു. പരിശോധനകള്‍ ഒന്നൊന്നായി കടന്നു അവസാന വട്ട പരിശൊധനയില്‍ കയ്യിലെ ബഗില്‍ ഒരു ബ്ലയിടു കണ്ടെത്തി; ഒഫീസര്‍ അതു എടുത്തുമാറ്റാന്‍ പറഞ്ഞു...
വിറക്കുന്ന കൈകളൊടെ ബാഗ് തുറന്നു ബ്ലയിടു എടുത്തുമാറ്റി, നല്ലവനായ ആ ഒഫിസര്‍ ഒന്നു പുറത്തു തട്ടിയശേഷം പൊകന്‍ പറഞ്ഞു.. പിന്നീടു കാത്തിരിപ്പായിരുന്നു, വിമാനം പറക്കുന്നതും കാത്തു. ഇതിനിടയില്‍ മൊബൈല്‍ പലതവന ശബ്ദിച്ചു.. ബാലന്സ് മുഴുവന്‍ വിളിച്ചു തീര്‍ത്തു.

അങ്ങനെ വിമാനത്തിലെക്കു യാത്രയാകാനുള്ള നിര്‍ദേശം കിട്ടി, വരിവരിയായി എല്ലാവരും വിമാനത്തിലെക്കു നടന്നു, അതിനിടയില്‍ ഒരിക്കല്‍ കൂടെ സുരക്ഷ പരിശൊധന.. അരുണിന്റെ ഊഴംവന്നു, കയ്യിലെ ചെറിയ ബാഗില്‍ നോക്കിയപ്പൊള്‍ സെക്യുരിറ്റി റ്റാഗ് കാണാനില്ല, നേരത്തെ ബ്ലയിടുഎടുത്തുമാറ്റിയപ്പൊള്‍ താഴെപൊയതാണു...

ഒഫിസര്‍  ചോദിചു , "റ്റാഗ് കഹാം ഹൈ?"

എന്താണ് പറയെണ്ടതെന്നറിയാതെ മിഴിചു നിന്ന അരുണിനോട് മാറിനില്‍ക്കാന്‍ പറഞ്ഞു ഹിന്ദിക്കാരന്‍ ഒഫിസര്‍..... വിറക്കുന്ന ശബ്ദത്തൊടെ അയാള്‍ പറഞ്ഞു "സര്‍  ഇറ്റ് വാസ് ഇന്സൈട് അതെര്‍ ബാഗ്." അയാള്‍ ശബ്ദമുയര്‍ത്തി പറഞ്ഞു "ദെന്‍ പുട്ട് ഇറ്റ് ഇന്സൈട് ആന്‍ഡ് ഗൊ" ... ഒരുവിധം  ബാഗിനെ ഡ്രെസ്സിന്റെ കൂടെ കുത്തി നിറച്ചു അവിടെ നിന്നും രക്ഷപ്പെട്ടു.......

വിമാനത്തിനകത്തു ഇരുന്നു താഴൊട്ടു നൊക്കിയപ്പൊള്‍ അയാള്‍ക്ക് മനസ്സിലായി പിറന്നമണ്ണു വേര്‍പെട്ടു കഴിഞ്ഞിരിക്കുന്നു; ഇനി അതു ഒരു സ്വപ്നം മാത്രം .. ഒരിക്കല്‍ അരുണിന്റെ ഒരു പ്രവാസിസുഹൃത്ത് പറഞ്ഞത് അയാള്‍ ഓര്‍ത്തു , വിമാനത്തിന്റെ കൊണിപടികള്‍ എടുത്തു മാറ്റുംവരെ പ്രതീഷയാണു ചിലപ്പൊ ഒന്നുകൂടെ എല്ലാവരെയും കണ്ടാലൊ എന്നു

പിന്നീടുള്ള 3.30 മണിക്കൂര്‍ അയാള്‍ വിമാനത്തിലും മനസു നാട്ടിലുമായി ഇരുന്നു, പലപ്പൊഴും അറിയാതെ കണ്ണു നിറഞ്ഞു. ഇതൊക്കെകണ്ടു  തൊട്ടടുത്ത സീറ്റില്‍ ഇരുന്ന കണ്ണൂരില്‍ നിന്നുള്ള ഒരു ലേഡി ഡോക്ടര്‍ക്ക് മനസിലയി ഇയാള്‍ ആദ്യമായി വീടുവിട്ടതാണെന്ന്.. ദുബായിയെ പറ്റിയും  മറ്റു എമറെറ്റുകളെ പറ്റിയും  അവര്‍കുറെ പറഞ്ഞു കൊടുത്തു. പതിയെ മനസ്സിന്റെ ഭാരം ഇത്തിരി കുറഞ്ഞപൊലെ തോന്നി.

സമയം കടന്നുപോയി ദുബായിയുടെ ആകാശ കാഴ്ചകള്‍ പതിയെ കണ്ടുതുടങ്ങി.വിമാനം സാവധാനം ദുബായിഎയര്‍പോര്‍ട്ടില്‍ ഇറങ്ങി.

ആളുകള്‍      തിക്കിയും തിരക്കിയും ഹാന്‍ഡ്ബാഗുകള്‍ എടുക്കാന്‍തുടങ്ങി... തിരക്കിനിടയില്‍ അരുണ്‍ അയാളുടെ ബാഗ് കയ്യിലെടുത്തു പതിയെ നടന്നു തുടങ്ങി...

റ്റെര്മിനലികത്തെക്കു... അകത്തു കടന്നയുടനെ അവിടെ മുഴങ്ങിയ ശബ്ദം അയാളെ അല്ഭുതപ്പെടുത്തി
 "കണ്ണുപരിശൊധിക്കെണ്ടവര്‍ വലത്തൊട്ടു പോകുക”...

ഞാന്‍ ദുബായി എയര്‍പോര്‍ട്ടിലാണൊ അതൊ മറ്റെവിടയെങ്കിലുമാണൊ? അരുണ്‍ സംശയിച്ചു.
“നാടോടികാറ്റിലെ”ശ്രീനിവാസനും  മൊഹന്‍ലാലും  ദുബയില്‍ പോയകാര്യം പെട്ടന്നു അയാളുടെ മനസിലൂടെ കടന്നു പൊയി.....

 ആദ്യമായി വരുന്നവര്‍ ദുബായില്‍ കണ്ണുപരിശൊധനക്കു വിധെയമാകണമെന്നുള്ളതു അവിടുത്ത നിയമമാണു.
കണ്ണുപരിശൊധനയും മറ്റു വിസ പ്രക്രിയയും  പൂര്‍ത്തീകരിചു പുറത്തെക്കു നടന്നു.

മനസ്സില്‍ ചെറിയൊരു ഭയം ഇല്ലാതിരുന്നില്ല, വരാമെന്നു പറഞ്ഞ ലതീഫ്ക അവിടെ ഉണ്ടകുമൊ? എങ്ങനെ കൊണ്ടാക്ടുചെയ്യും തുടങ്ങി ഒരു നൂറു ചൊദ്യങ്ങള്‍ അയാളുടെ മനസ്സില്‍ ഇരംബി ... വിളറിയ മുഖവുമായി ട്രൊളിയും തള്ളി പുറത്തെക്കു നടന്നു... വിസിറ്റെര്‍സ് ഗാലറിയില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന വെളുത്ത ഫുള്‍സ്ലീവ് ഷര്‍ട്ടുകാരനെ മനസ്സിലാക്കാന്‍  അധികസമയം വേണ്ടിവന്നില്ല ...

അതു മുഹമ്മദലി ആയിരുന്നു .. അരുണിന്റെ കൂടെ 7ആം ക്ലാസ്സുവരെ പഠിച്ച  അതെ മുഹമ്മദലി ,കൂടെ ലതീഫ്ക, പിന്നെ പരിചമില്ലാത്ത രണ്ടു പേര്‍. മുഹമ്മദലിയുടെ കൈക്കുപിടിചു കാറിനടുത്തെക്കു നടന്നു. അതിനിടയില്‍ ലതീഫ്ക വീട്ടിലെക്കു ഫോണ്‍ വിളിചു; ഉറങ്ങാതെ കാത്തിരുന്ന അച്ചനും അമ്മയും ഏട്ടനും ​അനിയനും ... സുഖമായി എത്തി” എന്നു ഒറ്റ ശ്വാസത്തില്‍  പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു`...

ഐര്‍പോര്‍ട്ടില്‍നിന്ന് അവര്‍ നെരെ പൊയതു ഒരു ഹൊട്ടലിലെക്കു അവിടെ പാതി വെന്ത കൊഴിയും ഉപ്പും എരുവും ഇല്ലാത അമൂസും പിന്നെ ഗള്‍ഫിലെ ദേശിയ ഭക്ഷണമായ കുബൂസും കുറെ പച്ചിലയും ഒരു കഷ്ണം നാരങ്ങയും ...

ഈശ്വരാ ... ഇതാണൊ ഇനി എന്റെ ഭക്ഷ്ണം?  അയാളുടെ ആത്മഗതം ഇത്തിരി ഉറക്കെയായി!!
അയാള്‍  കരുതിയത് എല്ലവരും എന്നും ഇതാണു കഴിക്കുന്നതു എന്നാണു. പക്ഷെ പിന്നീടു മനസിലായി അതു വല്ലാപ്പൊഴും മാത്രമെ ആളുകള്‍ കഴിക്കാറുള്ളൂ എന്നു.

ഭക്ഷണം കഴിച്ചശേഷം വിശാലമായ ദുബായ് റോഡിലൂടെ യാത്ര തുടര്‍ന്നു സംസാരം തുടരുന്നതിനിടെ ലതീഫ്ക റേഡിയൊ ഓണ്‍ ചെയിതു . മധുര മനൊഹരമായ മലയാളമണ്ണിന്റെ മണമുള്ള ബാക് റ്റു ബാക് ഹിറ്റ് ഗാനങ്ങള്‍ ഒഴുകി വരികയായിരുന്നു ഹിറ്റ് 96.7 എഫ്.എംല്‍  നിന്നും...
അക്കാലത്ത് നാട്ടില്‍ എഫ്.എം റെഡിയൊ വാഹനങ്ങളില്‍ കൂടുതലായി ഉപയൊഗിച്ചുതുടങ്ങിയിരുന്നില്ല.. അതുകൊണ്ട്തന്നെ ദുബായിലെ റേഡിയൊയില്‍  മലയാളഗാനങ്ങള്‍  കേള്‍ക്കുന്നത് അയാളില്‍ തെല്ലൊരു അത്ഭുതം  ജനിപ്പിച്ചു.

യാത്ര തുടര്‍ന്നുകൊണ്ടെയിരുന്നു.. പാതയൊരത്തെ കൂറ്റന്‍  കെട്ടിടസമുച്ചയങ്ങള്‍  കൌതുകത്തൊടെ നോക്കി  അയാളിരുന്നു... ഇതില്‍ ഏതു കെട്ടിടത്തിലായിരിക്കും താമസം എന്നു ചിന്തിച്ചു സമയം പൊയതറിഞ്ഞില്ല...

പ്രധാന വീധി വിട്ടു കാര്‍ പതിയെ ഒരു ചെറു വഴിയിലെക്കു തിരിഞ്ഞു, പിന്നെ മെല്ലെ നിന്നു. അരുണ്‍  സമയം നൊക്കി... 11:00 മണി... വാച്ചില്‍ സമയം മാറ്റിയിരുന്നു.. നാട്ടിലെ സമയം ആലോചിച്ചപ്പൊള്‍  12:30,

ഹേയി, ഇറങ്ങുന്നില്ലെ?  നിന്റെ താമസസ്ഥലം എത്തി..... ഇപ്പഴും നാട്ടില്‍തന്നയാ??... ശബ്ദം അലിയുടെതായിരുന്നു....

ചുറ്റും നോക്കി വലിയ കെട്ടിടങ്ങളൊന്നും കാണുന്നില്ല.... ബാഗും തൂക്കി അലി മുന്നില്‍ നടന്നു, അരുണ്‍ അലിയുടെ മുഖത്തെക്കു ഒന്നു നൊക്കി.

അലി പറഞ്ഞു “ ഇവിടെ വലിയ സൌകര്യങ്ങളൊന്നും ഇല്ല .. തല്ക്കാലം ഇവിടെ നില്‍ക്ക് പിന്നെ നമുക്കു വെറെ നൊക്കാം”....

ഇടുങ്ങിയ വ്രിത്തി ഹീനമായ ഒരു ഇടനാഴിയിലൂടെ അലിക്കു പിന്നാലെയായി അയാള്‍ നടന്നു... അവിടെ ഇവിടെയായി പൂച്ചകള്‍, ഏതൊക്കയൊ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍, അഴുക്കുവെള്ളം പുറത്തെക്കൊഴുകുന്ന ഇടനാഴികള്‍,  കരകര ശബ്ദതൊടെ നിലക്കാതെ പ്രവര്‍ത്തിക്കുന്ന .സി ...

ഈശ്വരാ ഇതും ദുബായിയൊ? ..... അയാള്‍ മൂക്കുംപൊത്തി മെല്ലെ നടന്നു.... വീട്ടിലെ പശുത്തൊഴുത്തു ഇതിനെക്കാള്‍ വ്രിത്തിയുള്ളതാണെല്ലൊ..
.
അരുണ്‍ എന്തൊ സംസാരിക്കന്‍ തുനിഞ്ഞാപ്പൊള്‍ ലതീഫ്ക പറഞ്ഞു..
 "ശ്.ശ് ആളുകള്‍ ഉറങ്ങുന്നുണ്ട് മിണ്ടരുത്....”!!

അയാള്‍ ഒരു വാതില്‍ കരകര ശബ്ദത്തൊടെ തുറന്നു... ഒരു കൊച്ചുമുറിയുടെ അകത്തളം പതിയെ അനാവരണം ചെയ്യപ്പെടുകയായി ... അങ്ങിങ്ങായി കൂര്‍ക്കം വലിയുടെ ശബ്ദം...

 ലതീഫ്ക ഒരാളെ വിളിച്ചുണര്‍ത്തി ," ഇതാണു ഞാന്‍ പറഞ്ഞ ആള്‍.. എവിടയാ കിടക്കെണ്ടതു... “ാതിയുറക്കത്തില്‍ അയാള്‍ മുകളിലെക്കു കൈ ചൂണ്ടി...

അട്ടിയട്ടിയായി ഇട്ട കട്ടിലില്‍ മൂന്നാമത്തെ കട്ടിലില്‍ ..... ഏറ്റവും മുകളില്‍. ....

നാളെ വരാമെന്നു പരഞ്ഞു ലതീഫ്കയും അലിയും പിന്നെ കൂടെയുള്ള രണ്ടുപേരും പൊയി....!

എകാന്തത, വീടുവിട്ട വിഷമം , പിന്നെ വ്രിത്തീഹീനമയ അന്തരീക്ഷം കണ്ണുകള്‍ വീണ്ടും നിറഞ്ഞുതുടങ്ങി...

പിടിച്ചു നിര്‍ത്താന്‍ ശ്രമിചിട്ടും പിടിതരാതെ കണ്ണീര്‍ധാരകള്‍ ഒഴുകിത്തുടങ്ങി.

ഇന്നലേ വരെ താമസിച്ച സ്ഥലവും ഇന്നു താമസിക്കുന്നതുമായി താരതമ്യം ചെയ്യാന്‍ പൊലും അയാള്‍ക്ക്‌ കഴിഞ്ഞില്ല. പുറത്തെ തണുപ്പു അസഹ്യമായപ്പൊള്‍ മെല്ലെ അകത്തുകടന്നു,

 അലുമിനിയം ഫൊയില്‍ കൊണ്ടു പൊതിഞ്ഞ ഒരു ബള്‍നുള്ളില്‍ നിന്നും ചില പ്രകാശരശ്മികള്‍ പുറത്തുചാടി അവിടിവിടെയായി അരണ്ട വെളിച്ചം വിതറി..

 റൂമിന്റെ നടത്തിപ്പുകാരനായ നാദാപുരത്തുകാരന്‍  മൊയിദുക്ക അയാളോട് പറഞ്ഞു ബാഗ് ശ്രദ്ധിച്ചു വെക്കണം കള്ളന്മാരുണ്ട് ഇവിടെ....

"അല്ലങ്കിലെ വാതം പൊരാത്തതിനു തണുപ്പും" എന്നു പറഞ്ഞപൊലെ  ഇതും കൂടെ കേട്ടതൊടെ അയാള്‍ വല്ലാത്ത ഒരവസ്ഥയിലായി.

ഇട്ടിരുന്ന വസ്ത്രം പൊലും മാറാതെ ഏണിപ്പടിവഴി മൂന്നാമത്തെ കട്ടിലില്‍ കയറിക്കിടന്നു.. ഫെബ്രുവരി മാസത്തിലെ കൊടും തണുപ്പിലും .സി നിര്‍ത്താതെ പ്രവര്‍ക്കുന്നുണ്ടായിരുന്നു.
14 പേരുള്ള കുടുസ്സുമുറിയില്‍  .സി പ്രവര്‍ത്തിച്ചില്ലെങ്കിലുള്ള അവസ്ഥ ഒന്നു  ഓര്‍ത്ത്നോക്കൂ....
.സിയുടെ നെരെ എതിര്‍വശത്തായിരുന്നു അയാളുടെ സ്ഥാനം ... വരൂംബൊ കയ്യില്‍ കരുതിയതു ഒരു സാധാരണ പുതപ്പുമാത്രം അതും ബാഗിനകത്തു...

ഗള്‍ഫില്‍  പൊകണമെന്ന തീരാത്ത മൊഹത്തെ അന്നു ആദ്യമായി അയാള്‍ ശപിചു...
വീട്ടില്‍ നിന്നും ഇറങ്ങിവന്ന നിമിഷത്തെയൊര്‍ത്ത്  തേങ്ങി ..... കൊടും തണുപ്പില്‍ ഒരു പുതപ്പുപൊലും ഇല്ലാതെ ഒരു രാത്രി കഴിചുകൂട്ടി .
 കരഞ്ഞു കരഞ്ഞു അറിയാതെ എപ്പഴൊ അയാള്‍ ഉറങ്ങിപ്പൊയി...

ഉണര്ന്നുനൊക്കിയപ്പൊള്‍  സമയം 8 മണി കഴിഞ്ഞിരിക്കുന്നു... മെല്ലെ താഴെ ഇറങ്ങി .. പേസ്റ്റും ബ്രഷുമായി പുറത്തിറങ്ങിയപ്പൊള്‍  അവിടെ ആരും ഇല്ലായിരുന്നു ...

തൊട്ടടുതുകണ്ട ബാത്ത് റൂമില്‍ കയറി .. ഒന്നെ നോക്കിയുള്ളൂ , മൂക്കടപ്പിക്കുന്ന ദുര്‍ഗന്ധം ,
പോയപൊലെ തിരിചു നടന്നു...
അയാള്‍ കരുതിയതു ലൊകത്തിലെ ഏറ്റവും വൃത്തിഹീനമായതു നാട്ടിലെ പബ്ലിക് ടൊയിലറ്റുകളാണു എന്നാണു... എന്നാല്‍ ഇതിനെക്കാള്‍ എത്രയൊമടങ്ങു വൃത്തിയുണ്ട് അതിനെന്നു അയാള്‍ക്ക്‌ മനസിലായി...

ഇത്രയം കാലം കണ്ടതും അനുഭവിച്ചതും ജീവിതമല്ലെന്ന സത്യം തിരിച്ചറിഞ്ഞു ജീവിത പാഠങ്ങലുടെ ബാലപാഠം ഇവിടെ തുടങ്ങുന്നു,..

ആരുടെയൊക്കയോ സ്വപ്നങ്ങള്‍ പേറി ഒരു വിമാനം ദുബായിയുടെ ആകാശസീമയില്‍ അലിഞ്ഞില്ലാതാവുന്നത് വെറുതെ നോക്കി നിന്നു...

 പുറത്തു കണ്ട ഒരു വാഷ്ബെയിസിനില്‍ നിന്നും പല്ലുതേച്ചു അയാള്‍ റൂമിലേക്കുപതിയെ തിരിച്ചു നടന്നു.....


2018 അകലുമ്പോൾ